ആധുനികകേരളത്തിന്റെ സമൃദ്ധിയുടെ ചരിത്രം ജെ ജെ മര്‍ഫിയെന്ന ഐറിഷ്കാരന്റെ ചിത്രമില്ലാതെ പൂര്‍ത്തിയാകില്ല. മലയാളി മറന്നു പോയ അദ്ദേഹമാണ്, റബ്ബറും ഏലവും കൃഷി ചെയ്തു പഠിപ്പിച്ചു , പച്ച പട്ടുപുതപ്പിച്ചു, പഴയ കാനനപ്രകൃതി അല്‍പ്പമെങ്കിലും അവശേഷിപ്പിക്കാന്‍ കേരളത്തെ സഹായിച്ച അല്ലെങ്കില്‍ സഹായിയ്ക്കുന്ന ഘടകം . മര്‍ഫി സായിപ്പെന്നു മലയാളിയും 'ജെ ജെ' എന്ന് പരിചയക്കാരും വിളിച്ച ജോണ്‍ ജോസഫ് മര്‍ഫിയുടെ സംഭാവനകളെ വേണ്ടവിധം ആദരിക്കാനോ അംഗീകരിക്കാനോ കേരളത്തിനായിട്ടില്ല എന്നത് വേദനയോടെ പറയാതെ വയ്യ .
പരശുരാമന്‍ മഴുവെറിഞ്ഞു നേടിയെന്നു പറയും പോലെ, കേരളത്തിനു ഭാവിയില്‍ നഷ്ട്ടപെട്ടെക്കാവുന്ന ഹരിതാഭഭംഗി വീണ്ടെടുക്കാന്‍ ആരോ നിയോഗിച്ചത് പോലെയാണ് മര്‍ഫി കേരളത്തില്‍ എത്തിയത്.അഥവാ അദ്ദേഹത്തിന്റെ ഐറിഷ് പശ്ചാത്തലങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും അങ്ങനെയേ പറയാനാവു. അമ്മ മരിച്ച ദുഖത്തില്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഇരുന്നു പൊട്ടിക്കരയുന്ന കൊച്ചുജോണിന്റെ സങ്കടം കേട്ടറിഞ്ഞവര്‍ ഇപ്പോഴുമുണ്ട് ഡബ്ലിനില്‍. ജെ ജെ യുടെ മാതാപിതാക്കളായ ജോണ്‍ മര്‍ഫിയും ആന്‍ ബ്രിയാനും തികഞ്ഞ മരിയ ഭക്തരായിരുന്നു. ബുട്ടെഴ്ര്സ് ടൌണ്‍ ഇടവക പള്ളിയില്‍ നിന്നും അവരുടെ ബംഗ്ലാവിലേക്ക് പ്രത്യേകമായി അനുവദിച്ചു കൊടുത്ത ഒറോട്ടരിയില്‍ (ദിവ്യകാരുണ്യം ആരാധനക്കായി സൂക്ഷിക്കുന്നമുറി)സദാ പ്രാര്‍ഥനാ മന്ത്രങ്ങളുടെ വിശുദ്ധി നിറഞ്ഞു നിന്നു.ആസ്ത്മാ രോഗത്തിന്റെ അവശ്ശതയുണ്ടായിരുന്നതിനാലും ആറു മക്കളില്‍ ഇളയവനായിരുന്നതിനാലും മാതാപിതാക്കള്‍ക്ക് ഒരല്‍പം വാത്സല്യം കൊച്ചു ജോണിനോട് കൂടുതലുണ്ടായിരുന്നു.
ജോണ്‍ ജോസഫിന്റെ നന്നേ ചെറുപ്പത്തില്‍ തന്നെയായിരുന്നു , പ്രിയങ്കരിയായിരുന്ന അമ്മ ആന്‍ ബ്രിയന്റെ വിയോഗം. അത് ആ കുടുംബത്തെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ധനികനും കപ്പലുടമയുമായ പിതാവ് ജോണ്‍ മര്‍ഫിയാവട്ടെ പൌരപ്രമുഖനും കൂടിയായതിനാല്‍ വളരെ തിരക്കുള്ള ആളുമായിരുന്നു.പ്രശസ്തമായ ഹൈബിറിയന്‍ ബാങ്കിന്റെ മുഖ്യ ശില്‍പ്പികളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഓയില്‍ കമ്പനി ഉടമ,ബ്രിട്ടന്റെ ബല്‍ജിയം പ്രതിനിധി എന്നിങ്ങനെ നിരവധി സ്ഥാനങ്ങളും അദേഹത്തിന് ഉണ്ടായിരുന്നു.
കൊച്ചു ജോണിനാവട്ടെ കൂട്ടുണ്ടായിരുന്നത് ബന്ധുക്കളും ആശ്രിതരുമായിരുന്നു. ഇടയ്ക്കിടെ ഹാര്‍ബറില്‍ പിതാവിനൊപ്പം പോയിരുന്ന കൊച്ചു ജോണ്‍ അവിടെവെച്ചാണ് ഇന്ത്യയെ പറ്റി ആദ്യമായി കേള്‍ക്കുന്നത്. ഇന്ത്യയില്‍ നിന്നും തേയിലയും സുഗന്ധവ്യഞ്ജനങ്ങളും കയറ്റിവരുന്ന ചരക്കുകപ്പലുകളുടെ സൌരഭ്യം ആ കുരുന്നിനെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്.അക്കാലത്തു ആയിര കണക്കിന് ഐറിഷ് പട്ടാളക്കാര്‍ ബ്രിട്ടിഷ് സേനയുടെ ഭാഗമായി ഇന്ത്യയില്‍ ഉണ്ടായിരുന്നു.ഇവരില്‍ ചിലര്‍ മര്‍ഫി കുടുബത്തിന്റെ അയല്‍ക്കാരായി ഡബ്ലിനില്‍ താമസിച്ചിരുന്നു.അവരില്‍ നിന്നു കേട്ടറിഞ്ഞ 'വര്‍ണാഭമായ ഇന്ത്യ' കൌമാരക്കാരനായ ജെ ജെ യുടെ മനം കവര്‍ന്നു.
1892 ല്‍ ട്രിനിറ്റി കോളേജില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന മര്‍ഫിയുടെ മനസ്സില്‍ മുഴുവന്‍ ഇന്ത്യയായിരുന്നു. ബ്രിട്ടനില്‍ നിന്നും ഇന്ത്യന്‍ സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുപ്പ് നടത്തിയിരുന്ന അപൂര്‍വ്വം കോളേജുകളില്‍ ഒന്നായിരുന്നു ഡബ്ലിനിലെ ട്രിനിറ്റി എന്നതാണ് ആ കോളേജുതന്നെ തിരഞ്ഞെടുക്കാന്‍ മര്‍ഫിയെ പ്രലോഭിപ്പിച്ചത്. പക്ഷെ മുന്‍ജന്മ ബന്ധം പോലെ ഇന്ത്യന്‍ സംസ്കാരത്തോടുള്ള പ്രണയവും സാഹസിക ബുദ്ധിയും ബിരുദ പഠനം പൂര്‍ത്തിയാക്കും വരെ കാത്തു
നില്ക്കാന്‍ മര്‍ഫിയെ അനുവദിച്ചില്ല. പിതാവിന്റെ വൈമസ്യത്തെ ഒരു വിധത്തില്‍ അതിജീവിച്ചു ഡബ്ലിന്‍ വിട്ട ജെ ജെ എത്തിയത് സിലോണിലാണ്. 1893 ല്‍ അവിടെ ഒരു പ്രമുഖ തേയില കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം ഉപഭൂഖണ്ഡത്തിലെ കൃഷി സമ്പ്രദായം മനസിരുത്തി പഠിക്കാനാണ് സമയം കണ്ടെത്തിയത്.
അഭിലാഷം പോലെ അവസാനം 1897 ല്‍ ഇന്ത്യയിലേക്ക് എത്തിയ മര്‍ഫി, മൂന്നാറിലെ മലഞ്ചെരുവുകളില്‍ നിയുക്തനായി. തേയില മേഖലയില്‍ പരീക്ഷണങ്ങള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ലെന്ന് മനസിലാക്കിയ മര്‍ഫി ,പാമ്പടുംപാറയിലെ ചോലക്കാടുകളില്‍, വെറും കാട്ടുവിള പോലെ കിടന്ന ഏലത്തെയാണ് നിരീക്ഷണത്തിനു വിധേയമാക്കിയത്. ഇന്ത്യയില്‍ ആദ്യമായി ഏലത്തെ പ്ലാന്റെഷന്‍ രീതിയിലാക്കി കൃഷി ചെയ്തത് മര്‍ഫിയാണ് .മികച്ച പരിചരണം ആയതോടെ നൂറുമേനി ഫലം നേടിയ ഏലകൃഷിയെ മലയോരജനത നെഞ്ചോടുചേര്‍ത്തു .എലത്തിന്റെ ആധുനികയുഗം അവിടെ നിന്നും തുടങ്ങുന്നു.
1902 റബര്‍ കൃഷി ആദ്യമായി കേരളത്തില്‍ ആരംഭിച്ച പെരിയാറിന്റെ തീരത്ത് മര്‍ഫിയുടെ നായകത്വം ഉണ്ടായിരുന്നു.കാഞ്ഞിരപ്പള്ളിയുടെ കിഴക്കന്‍ മലകളിലെ ഫലസമൃദ്ധമായ മണ്ണ് പൂഞ്ഞാര്‍ തമ്പുരാക്കന്‍മാരില്‍ നിന്നും വിലയ്ക്ക് കിട്ടിയതോടെ അത് പുതിയ ഒരു തുടക്കമായി. മര്‍ഫി അവിടെ എത്തി താവളമാക്കി. മലമേടിന്റെ ഹൃദയം തഴുകിയൊഴുകുന്ന പുഴക്കും ഗ്രാമത്തിനും ഒരേ പേരാണ് മര്‍ഫി ഇട്ടത് .എന്‍ തായ് ആര്‍ .....(അതോ ആന്‍ തായ് ആറോ) ..തന്റെ പ്രിയ മാതാവിന്റെ ഓര്‍മയ്ക്ക് കൂടിയായാണ് തന്റെ പുതിയ ഗ്രാമത്തിനു മര്‍ഫി ആ പേര് കൊടുത്തത്.
അത് പിന്നീട് ഏന്തയാര്‍ ആയി മാറി.ഏന്തയാര്‍ കേരളത്തിലെ റബ്ബര്‍ കൃഷിയുടെ യഥാര്‍ത്ഥ ഗര്‍ഭഗൃഹമായി..
മലേഷ്യയില്‍ നിന്നും ക്ലോണല്‍ റബര്‍ മരങ്ങള്‍ ഇങ്ങോട്ട് പറിച്ചു നടുമ്പോള്‍ ഒരോ ഘട്ടത്തിലും മര്‍ഫി നിരീക്ഷണപാടവം പുലര്‍ത്തി. 1907 ല്‍ തന്നെ മുണ്ടക്കയത്തു ഒരു റബ്ബര്‍ റിസേര്‍ച്ച് സെന്റെര്‍ (മൈക്കോളജി )അദ്ദേഹം ആരംഭിച്ചു.
തൊഴിലാളികള്‍ക്ക് വേണ്ടി ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്ത മര്‍ഫി വേലക്കാരെ സ്വന്തമായാണ് കരുതിയത്. ഒരു നൂറ്റാണ്ട് മുന്‍പ് എല്ലാ തൊഴിലാളി ഭവനങ്ങളിലും പൈപ്പ് വഴി കുടിവെള്ള വിതരണവും ഡ്രൈയിനേജും വരെ മര്‍ഫി ഏര്‍പ്പാടാക്കി കൊടുത്തിരുന്നു. മര്‍ഫിയുടെ ഈ മാതൃക പിന്നീടുണ്ടായ തൊഴിലാളി ക്ഷേമ പദ്ധതികള്‍ക്ക് ഊടും പാവുമായി. ഉപാസിയുടെ വക്താവായി ,തോട്ടം മുതലാളിമാരുടെ സംഘത്തില്‍ ആയിരിക്കുമ്പോഴും കൂലിക്കാരുടെ അവകാശങ്ങള്‍ മുതലാളിമാരെ കൊണ്ട് അംഗീകരിപ്പിച്ചു കൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം..
മര്‍ഫിയുടെ ഉദാരമനസ്കത പ്രസിദ്ധമായിരുന്നു. അവശത അനുഭവിക്കുന്ന നാട്ടുകാരെ കണ്ടെത്തി സഹായിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.സഹായം തേടി മര്‍ഫിയെ സമീപിച്ചവരില്‍ ആര്‍ക്കും നിരാശരാവേണ്ടി വന്നിട്ടില്ല. ചങ്ങനാശ്ശേരി ബര്‍ക്കുമാന്‍സ് കോളേജു പ്രിന്‍സിപ്പല്‍ ആയിരുന്ന ഒരു വൈദികന്‍ ഒരിക്കല്‍ കോളേജു കെട്ടിടത്തിന്റെ നിര്‍മ്മാണ ഫണ്ട് തേടി മര്‍ഫിയെ സമീപിച്ച ഒരു സംഭവമുണ്ട്. കാര്യങ്ങളൊക്കെ ഭംഗിയായി അവതരിപ്പിച്ച പ്രിന്സിപ്പലച്ചനോട് അക്കാദമിക് വിദ്യാഭ്യാസ രീതിയുടെ വ്യര്‍ഥതയെകുറിച്ചായിരുന്നു മര്‍ഫിയുടെ വാദം. തൊഴില്‍ പരിശീലനമാണ് പ്രധാനമായും വേണ്ടതെന്നും അതിനു സഹായിക്കാനാണ് തനിക്കു താല്‍പര്യമെന്നും മര്‍ഫി തുറന്നടിച്ചു. സംഭാവന കിട്ടില്ലെന്ന് തന്നെ നിശ്ചയിച്ച പ്രിന്‍സിപ്പല്‍ ,ചങ്ങനാശ്ശേരിയില്‍ കോളേജ് ഒരു നെയ്തുശാല ,തൊഴില്‍ പരിശീലനാര്‍ത്ഥം നടത്തുന്ന കാര്യം മര്‍ഫിയൊടു പറഞ്ഞു. ഇത് കേട്ടപ്പോള്‍ മര്‍ഫിയുടെ മുഖം പ്രസന്നമായി.അപ്പോള്‍ തന്നെ അയ്യായിരം രൂപ (കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അതൊരു വലിയ തുകയായിരുന്നു.) സംഭാവന നല്‍കിയ മര്‍ഫി പിന്നീട് നെയ്ത്ത് ശാലയുടെ വികസനത്തിന് 7500 രൂപ കൂടി എത്തിച്ചു കൊടുത്തു.
സാഹസികത ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സൂക്ഷിച്ചയാളാണ് മര്‍ഫി. ഒന്നാം ലോക മഹായുദ്ധകാലത്ത് രാജ്യത്തിന് വേണ്ടി യുദ്ധമുന്നണിയില്‍ ചേരാന്‍ മദ്രാസിലെത്തിയ മര്‍ഫിയെ ഓഫീസര്‍ തിരിച്ചയക്കാന്‍ ശ്രമിച്ചു. കാരണം മര്‍ഫിയുടെ പ്രായമായിരുന്നു. 42 വയസുള്ളയാളെ സേനയില്‍ ചേര്‍ക്കാനാവില്ല എന്നറിയിച്ച ഓഫീസറോട് മര്‍ഫി പറഞ്ഞു."ഓ .കെ...പക്ഷെ ഞാനൊരു കാര്യം പറഞ്ഞേക്കാം ...രാജ്യം യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ എന്നെ കുറ്റം പറഞ്ഞേക്കരുത്..!...."പാതി തമാശയില്‍ ആണ് മര്‍ഫി പറഞ്ഞതെങ്കിലും മര്‍ഫിയുടെ തീരുമാനത്തിന് മുന്പില്‍ കീഴടങ്ങിയ അധികാരികള്‍ മര്‍ഫിയെ ട്രാന്‍സ്പോര്‍ട്ട് ഡിവിഷനില്‍ ഉള്‍പ്പെടുത്തി പേര്‍ഷ്യയിലെ യുദ്ധ
രംഗത്തേക്ക് അയച്ചു. സ്പോര്‍ട്സിനെ അതിരറ്റു സ്നേഹിച്ച മര്‍ഫി കുതിരയോട്ടത്തിലും അഗ്രഗണ്യനായിരുന്നു. ഇന്ത്യയില്‍ എമ്പാടുനിന്നും, 1927 ലും 1929 ലും ഇംഗ്ലണ്ടില്‍ നടന്ന കുതിരയോട്ടത്തിലും അദ്ദേഹത്തിന്റെ കുതിരകള്‍ സമ്മാനങ്ങള്‍ നേടി.
കത്തോലിക്ക സഭയോടുള്ള മര്‍ഫിയുടെ മമത ജീവിതത്തില്‍ ഉടനീളം അദ്ദേഹം ഒരു ദൌത്യമാക്കി. മുണ്ടക്കയം,ഏന്തയാര്‍ ,പംബാടുംപാറ എന്നിവിടങ്ങളിലൊക്കെ ആദ്യകാല ദേവാലയങ്ങള്‍ സ്ഥാപിച്ചുനല്‍കിയത് അദ്ദേഹമാണ്. 1927ല്‍ മര്‍ഫിക്ക് സഭയുടെ പരമോന്നത ബഹുമതി ( pro ecclesia Et Pontifice ) നല്‍കികൊണ്ട് പതിനൊന്നാം പീയുസ് മാര്‍പാപ്പ അദ്ദേഹത്തെ ആദരിച്ചു.
മര്‍ഫി കേരളത്തിന്റെ തൊഴില്‍ സംസ്കാരത്തെ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി . തൊഴിലും തൊഴില്‍ അവസരങ്ങളും ഇത്രയേറെ സൃഷ്ടിച്ചു കടന്നു പോയ മറ്റൊരാള്‍ കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. അമ്പതു വര്‍ഷക്കാലം കൊണ്ട് താന്‍ നട്ടുനനച്ച റബ്ബറും ഏലവും ഒരു ജനത മുഴുവന്‍ ജീവിത മാര്‍ഗമാക്കുന്നത് കണ്ടതിനു ശേഷമാണ് 1957 മെയ് മാസം 9 ന് അദ്ദേഹം കടന്നുപോയത്.
ഏന്തയാറിന്റെ ആരാലും ശ്രദ്ധിക്കപെടാത്ത മലമുകളില്‍, സ്വയം കരുതി വാങ്ങിയിട്ട മണ്ണില്‍, നിദ്രകൊള്ളുന്ന ഐറീഷുകാരനായ മര്‍ഫി ഇപ്പോള്‍ ചിരിക്കുന്നുണ്ടാവും......
നന്ദി പറയാന്‍ പഠിച്ചിട്ടില്ലാത്ത കേരളത്തിന്റെ ശീലമോര്‍ത്ത്.