ജൂലൈ 1 മുതല്‍ പ്രവാസി നിക്ഷേപങ്ങള്ക്ക് 12.36 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്ത ഇന്നലെ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടതോടെ ആശങ്കാകുലരായിരുന്ന പ്രവാസികള്ക്ക് ഇപ്പോള്‍ തല്‍ക്കാലം ആശ്വസിയ്ക്കാം.നാട്ടിലേയ്ക്കയയ്ക്കുന്ന ഓരോ 1000 രൂപയ്ക്കും 123.6രൂപ അധിക നികുതിയായി ഇനിമുതല്‍ നല്‍കണമെന്നുള്ള വാര്‍ത്തയാണ് പ്രവാസികളെ ഞെട്ടിച്ചത്. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നലെ വൈകീട്ട് വാര്‍ത്ത നിഷേധിച്ചതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്. വിദേശത്തുനിന്നു പണം നാട്ടിലേക്ക് അയക്കുന്നതു സംബന്ധിച്ച സേവന നികുതിയില്‍ വരുത്തിയ പരിഷ്കാരം ഒരുവിഭാഗം മാധ്യമങ്ങള്‍ തെറ്റായി വ്യഖ്യാനിച്ചതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും ഇത്തരത്തില്‍ ഒരു നീക്കമില്ലെന്നും മന്ത്രാലയം പ്രത്യേക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ വിശദീകരണത്തോടെ പ്രവാസികളുടെ ചങ്കിടിപ്പ് മാറിക്കിട്ടി. നാട്ടിലേക്കു പണം അയക്കാന്‍ നല്‍കുന്ന ഫീസിന്റെ 12.36 ശതമാനം സേവന നികുതി എടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. ഇത് പ്രവാസികളെ ഒരു കാരണവശാലും ബാധിയ്ക്കില്ല. ഫീസ് ഈടാക്കുന്ന ഏജന്‍സികളെ മാത്രം ബാധിയ്ക്കുന്ന പ്രശ്നമാണ് എന്നാണ് വ്യക്തമാക്കിയിരിയ്ക്കുന്നത് .
ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കുമ്പോള്‍ അതിന് ഇപ്പോഴെടുക്കുന്ന ഫീസ് 500 ആണെങ്കില്‍ 500 രൂപയുടെ 12.36 ശതമാനം കൂടി നല്‍കേണ്ടിവരും. ഇതു പണം മാറ്റുന്ന ഏജന്‍സികളെ മാത്രം ബാധിക്കുന്ന വിഷയമാണ്.ഇതു പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ല. എന്നാലിത് ഉപഭോക്താവില്‍നിന്ന് എടുക്കുന്നതോടെ ഫലത്തില്‍ നഷ്ടമുണ്ടാവുന്നത് ഉപഭോക്താവിനു തന്നെയാവും.പണമയക്കുന്ന എജന്‍സികളെ സര്‍വീസ് ടാക്സിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനും അവര്‍ ഈടാക്കുന്ന ചാര്‍ജിനുമേല്‍ 12.36 ശതമാനം നികുതി ജൂലൈ ഒന്നു മുതല്‍ ഈടാക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയത്.
കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സര്‍വീസ് ടാക്സ് ഈടാക്കിയിരുന്നത് ഇന്ത്യയില്‍ നല്‍കുന്ന സേവനങ്ങള്‍ക്കു മാത്രമായിരുന്നു. എന്നാല്, ജൂലൈ ഒന്നു മുതല്‍ മണി ട്രാന്സ്ഫര്‍ എജന്‍സികളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഏപ്രില്‍ ഒന്നുമുതല്‍ നല്കി വരുന്ന ചാര്ജ്ജുകള്‍ മാത്രം പ്രവാസികള്‍ നിലവില്‍ നല്കിയാല്‍ മതിയാകും എന്ന് ധനമന്ത്രാലയത്തിന്റെ വിശദീകരണത്തോടെ വ്യക്തമാക്കപ്പെടുന്നത്.